Friday, 25 November 2011

മുല്ലപ്പെരിയാര്‍, കാത്തിരിപ്പല്ല, കര്‍മ്മമാണ്‌ വേണ്ടത്‌

ഇടുക്കിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂമി കുലുക്കത്തിന്റെ ഫലമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയും ജനങ്ങളുടെ ഭീതിയും മാധ്യമങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലൂടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ നല്ലവരായ കുറേ ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്‌. അതു വഴി പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ പ്രഖ്യാപിത നിലപാട്‌ ശക്തമാക്കാനും ഈ ദിവസങ്ങളില്‍ സാധിച്ചിട്ടുണ്ട്‌.

ഒരു പക്ഷേ കേരളജനതയ്ക്കു മുഴുവന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഒരു പേടി സ്വപ്നമായി മാറിയിട്ട്‌ അധികം വര്‍ഷങ്ങളായില്ല. എന്നാല്‍ മുല്ലപ്പെരിയാറ്റില്‍ നിന്നും അധികം കിലോമീറ്ററുകള്‍ അകലെയല്ലാത്ത മ്ലാമലയില്‍(വണ്ടിപ്പെരിയാര്‍) ജനിച്ചു വളര്‍ന്ന എനിക്ക്‌ ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇതൊരു ഭയപ്പെടുത്തുന്ന സംഗതിതന്നെയാണ്‌. എന്റെ വീടിന്റെ തൊട്ട്‌ സമീപത്ത്‌ കൂടിയാണ്‌ പെരിയാര്‍ ഒഴുകുന്നത്‌. കാലവര്‍ഷങ്ങളില്‍ വീടിനടുത്ത്‌ വെള്ളം കയറാറുമുണ്ട്‌. വെള്ളപ്പൊക്കത്തിന്റെ കാലങ്ങളില്‍ തീരപ്രദേശത്ത്‌ താമസിക്കുന്നവര്‍ ഭീതിയോടെയാണുറങ്ങിയിരുന്നത്‌. ഇന്നാ ഭീതി രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്നു. വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചാണ്‌ ഇവിടുത്തെ ജനങ്ങള്‍ ജീവിക്കുക. കഴിഞ്ഞ കുറേ കാലം വരെ മുല്ലപ്പെരിയാര്‍ ഇടുക്കിയുടെ മാത്രം പ്രശ്നമായിരുന്നെങ്കില്‍ ഇന്നത്‌ കോട്ടയം എര്‍ണാകുളം ആലപ്പുഴ ജില്ലകളെ മുഴുവന്‍ ബാധിക്കുന ഒന്നായി മാറി. ഈ ഭീതിയ്ക്കും ദുസ്വപ്നത്തിനും ഒരു പരിഹാരം ഉണ്ടാവേണ്ടേ? ഉണ്ടായേ തീരൂ.



ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വം നിസംഗതയോടെ ഇതിനെ സമീപിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം തോന്നുന്നു. പുതിയ അണക്കെട്ട്‌ പണിയിപ്പിക്കില്ലായെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണെന്നും തമിള്‍ മക്കള്‍ ഒറ്റക്കെട്ടായി പറയുന്നു. അതിനുവേണ്ട രാഷ്ട്രീയ ഉദ്യോഗസ്ഥതല സമ്മര്‍ദ്ദങ്ങള്‍ അവര്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളമോ? "കേരളത്തിനു സുരക്ഷയും തമിഴ്‌നാടിനു വെള്ളവും" എന്ന നമ്മുടെ പ്രഖ്യാപിത നിലപാട്‌ നടപ്പില്‍ വരുത്തുന്നതില്‍ കേരളത്തിന്റെ സ്വത സിദ്ധമായ ബുദ്ധിയും കഴിവും വിനിയോഗിക്കാന്‍ ഇനിയും കാലതാമസം പാടില്ല. തമിള്‍ രാഷ്ട്രീയക്കാരുടെ നാലിലൊന്ന് ഇച്ഛാശക്തിയും ഒത്തൊരുമയും കേരളത്തിലുള്ളവര്‍ കാണിച്ചാല്‍ പുതിയ അണക്കെട്ടെന്ന പ്രതിവിധി എത്രയും പെട്ടെന്ന് ആരംഭിക്കാം. ചര്‍ച്ചകള്‍ക്കും മദ്ധ്യസ്ഥശ്രമങ്ങള്‍ക്കുംകോടതി പരിഹാര വിധികള്‍ക്കും കാത്തു നില്‍ക്കാതെ പുതിയ അണക്കെട്ടിനുള്ള ശിലാ സ്ഥാപനം എത്രയും പെട്ടെന്ന് നടത്തുക.നമ്മള്‍ക്ക്‌ കാത്തിരിക്കാന്‍ വര്‍ഷങ്ങളോ ദിവസങ്ങളോ ഇല്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്‌. കഴിഞ്ഞ ദിവസം ജല വിഭവ വകുപ്പ്‌ മന്ത്രി പറഞ്ഞപോലെ ദീര്‍ഘകാല പദ്ധതിയാണ്‌ അണക്കെട്ട്‌ നിര്‍മ്മാണം. അത്‌ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിനാല്‍ നഷ്ടപ്പെടുത്താന്‍ ഇനി സമയമില്ല. ഭൂകമ്പങ്ങള്‍ നമുക്കായി കാത്തു നില്‍ക്കില്ല. ഇതൊക്കെ ഒരു സൂചനയാണ്‌. ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന കഴിവും ബുദ്ധിയും വേണ്ട സമയത്ത്‌ ശരിയായി ഉപയോഗിക്കാന്‍ ദൈവം തരുന്ന സൂചനകള്‍.
                                ഹ്രസ്വകാല പദ്ധതിയായ അണക്കെട്ടിലെ ജല നിരപ്പ്‌ 120 അടിയായി കുറയ്ക്കുക എന്ന ആവശ്യം ശക്തമായി ഉന്നയിക്കുക. അതിനായി തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തുക. ഗ്രൂപ്പ്‌ വഴക്ക്‌ തീര്‍ക്കാന്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടവും നികുതിപ്പണം കൊണ്ട്‌ ദില്ലി സന്ദര്‍ശിക്കുന്ന ഇടതു വലതു നേതാക്കള്‍ ഇക്കാര്യം ദേശീയ ചര്‍ച്ചയാക്കി മാറ്റുന്നില്ല. നിസ്സാര കാര്യങ്ങള്‍ക്ക്‌ ഹര്‍ത്താലു പ്രഖ്യാപിക്കുകയും ശുംഭന്‍ വിളി ആഘോഷമാക്കുകയും ചെയ്യുന്നവര്‍ ഇതൊന്നും കാണുന്നില്ലേ? 'ഹൈടെക്‌ യുവത്വത്തിനെ വാര്‍ത്തെടുക്കാന്‍ നെട്ടോട്ടമോടുന്ന 'ഭാവി പ്രധാനമന്ത്രിക്ക്‌' കേരളമക്കളുടെ ഭീതിയേക്കുറിച്ച്‌ ഒന്നും പറയാനില്ലേ. അതോ കേരളം ഭാരതത്തിലല്ലായെന്ന് അദ്ദേഹം കരുതുന്നുണ്ടോ? അതുകൊണ്ട്‌ കേരളത്തിന്റെ അപകടാവസ്ഥയെ തരണം ചെയ്യാനുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഒരു ഭാരതീയനെന്ന നിലയില്‍ മുന്നോട്ട്‌ വയ്ക്കുന്നു. തള്ളേണ്ടത്‌ തള്ളാം. കൊള്ളേണ്ടത്‌ കൊള്ളാം.

ഒന്ന്: കേന്ദ്ര ഗവണ്മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി അണക്കെട്ടിന്റെ ജലനിരപ്പ്‌ കുറയ്ക്കുകയും പുതിയ അണക്കെട്ട്‌ പണിയുകയും ചെയ്യുക എന്ന ആവശ്യം എത്രയും പെട്ടെന്ന് നേടിയെടുത്തേ പറ്റൂ. അതിനായി നമ്മുടെ നാട്ടില്‍ നിന്നുള്ള എല്ലാ കേന്ദ്ര മന്ത്രിമാരും രാജി വയ്ക്കുക. പ്രതിഛായ വേണ്ടുവോളമുള്ള ആന്റണി ഇക്കാര്യത്തിന്‌ രാജിയ്ക്ക്‌ തുനിഞ്ഞാല്‍ ഈ വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിക്കും. കേരള ജനതയോട്‌ സ്നേഹമുണ്ടെങ്കില്‍ അവരുടെ ജീവനേപ്പറ്റി കരുതലുണ്ടെങ്കില്‍ ഇങ്ങിനെയൊരു നിലപാടെടുത്തേ പറ്റൂ.അണക്കെട്ട്‌ തകര്‍ന്ന് കഴിഞ്ഞ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്ന്യത്തെയയ്ക്കാനുള്ള ഔദാര്യം കാട്ടുന്ന കേന്ദ്രമന്ത്രിമാരെ നമ്മള്‍ക്ക്‌ വേണ്ട.
അടുത്ത പടി എന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരും രാജിവയ്ക്കുക.കാരണം ചര്‍ച്ചയുടേയും കാത്തിരിപ്പിന്റേയും കാലം കഴിഞ്ഞു. ഇനി പ്രവര്‍ത്തനമാണാവശ്യം.

രണ്ട്‌: കേരള തമിള്‍ മക്കള്‍ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ്‌ നമ്മുടെ സിനിമാ നടീ നടന്മാര്‍. ഇവര്‍ ഇക്കാര്യത്തിനായി മുന്നോട്ട്‌ വരണം. ആരെയും ഭയപ്പെടാതെ ശക്തമായി നമ്മുടെ ആവശ്യങ്ങള്‍ ഉന്നയിക്കണം.അതിനായി തമിഴ്‌നാട്‌, കേന്ദ്ര സര്‍ക്കാരുകള്‍ തന്ന ബഹുമതികള്‍ തിരിച്ചുകൊടുക്കണം. ഇതൊരിക്കലും നഷ്ടമല്ല.വലിയ ഒരു നേട്ടത്തിനായുള്ള ചെറിയ ഒരു ത്യാഗം മാത്രം. ഇതിനൊന്നും തയ്യാറാകാതെ പണത്തിനുവേണ്ടിമാത്രമായി നില്‍ക്കുന്ന നടീ നടന്മാരുടെ സിനിമകള്‍ ബഹിഷ്ക്കരിക്കാന്‍ മലയാളികള്‍ തയ്യാറാകണം.

മൂന്ന്: കേരള കത്തോലിക്കാ മെത്രാന്മാര്‍ തമിഴ്‌നാട്‌ കത്തോലിക്കാ മെത്രാന്മാരുമായി ഇക്കാര്യം ഉടനെ ചര്‍ച്ച നടത്തണം. മുല്ലപ്പെരിയാറിന്റെ ഭീകരാവസ്ഥയും പുതിയ ഡാമിന്റെ ആവശ്യകതയും അവരെ ബോധ്യപ്പെടുത്തണം. അതുപോലെ ഇതര ക്രൈസ്തവ സഭകളും തങ്ങളുടെ തമിഴ്‌ സഹോദരരുമായി ചര്‍ച്ച നടത്തണം.

നാല്‌: കേരളത്തിലെ ഹൈന്ദവ മുസ്ലീം സംഘടനകള്‍ തമിഴ്‌നാട്ടിലെ സഹോദര സംഘടനകളെ പ്രസ്തുത വിഷയത്തിന്റെ ഗൗരവ സ്വഭാവം ബോധ്യപ്പെടുത്താന്‍ മുന്നോട്ടിറങ്ങി വരണം.

അഞ്ച്‌: അവസാനമായി കേരളാ മുഖ്യമന്ത്രിയോട്‌ ഒരു വാക്ക്‌.അങ്ങ്‌ ജനോപകാരപ്രദമായ ഒത്തിരികാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. നല്ല കാര്യം. എന്നാല്‍, ഏറെ അത്യാവശ്യമാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്നം. അതിന്‌ സൗമ്യതയുടെ മുഖം മാറ്റി വച്ച്‌ കാര്‍ക്കശ്യത്തിന്റെയും ധീരതയുടേയും മുഖം അങ്ങ്‌ കാണിക്കണം. ഈ ചര്‍ച്ച നടത്തി കാത്തിരിക്കാനോ കോടതി വിധി നോക്കിയിരിക്കാനോ കാലമനുവദിക്കില്ല. അതുകൊണ്ട്‌ എത്രയും പെട്ടെന്ന് പുതിയ ഡാമിനുള്ള സൈറ്റ്‌ അങ്ങ്‌ സന്ദര്‍ശിച്ച്‌ പണിയാരംഭിക്കാന്‍ നറ്റപടിയെടുക്കണം. അതുപോലെ ഡാമിന്റെ ജലനിരപ്പ്‌ യുദ്ധകാലടിസ്ഥാനത്തില്‍ കുറയ്ക്കുകയും ചെയ്യണം. അങ്ങയെ ആരും ജയിലിലടയ്ക്കില്ല.ഒരു കോടതിയലക്ഷ്യവുമുണ്ടാകില്ല. കാരണം ഇത്‌ ലക്ഷങ്ങളുടെ ജീവന്റെ പ്രശ്നമാണ്‌. ഇക്കാര്യത്തില്‍ കേരളജനത അങ്ങയോടൊപ്പമുണ്ട്‌.ഇതിന്‌ കാലതാമസം കാണിച്ചാല്‍ ഉണ്ടാകുന്ന മഹാദുരിതം അങ്ങേയ്ക്ക്‌ ഊഹിക്കാമല്ലോ?


ആരെയും കാത്തുനില്‍ക്കാതെ സമയം കടന്നു പോകുന്നു എന്ന കാര്യം അങ്ങ്‌ മറക്കരുത്‌.

No comments:

Post a Comment